Showing posts with label കവിത പോലെ..... Show all posts
Showing posts with label കവിത പോലെ..... Show all posts

Jun 8, 2009

ഏകനായലയുന്നു ഞാന്‍

തേങ്ങുന്നുവെന്‍ മാനസമേകാന്തതയുടെ നിശബ്ദ യാമങ്ങളില്‍,
വിതുമ്പുന്നു ഞാനെന്നോര്‍മ്മകളുടെ തിരത്തള്ളലിനിടയിലും

അറിയുന്നൂ ഞാനകലുന്നുവെന്‍ സുഹൃത്തുക്കളീല്‍ നിന്നും..
ചാറ്റിങ്ങുമീമെയിലും കാരണം മറക്കില്ല്ലാരുമെന്‍ നാമം...നാമം മാത്രം..

ആത്മാവില്ലാത്ത ഫോര്‌വേഡുകളും ആത്മാര്‍ത്ഥതയില്ലാത്താ ചാറ്റും..
നില നിര്‍ത്തുമോ സുഹൃത്‌ ബദ്ധങ്ങളുടെ തീവ്രത.....

ഓരോരുത്തരായിപ്പിരിഞ്ഞു പോകുമ്പോളുമാശ്വസിച്ചു ഞാനൊറ്റക്കാകില്ലൊരിക്കലുമെന്ന്‌
ഒരുമിച്ചു വന്നവരില്‍ ഞാനിനിയേകനീ മഹാനഗരത്തില്‍..

വരുന്നൂ പലരും പകരക്കാരായി, പക്ഷേ അവര്‍ പകരം വെക്കുന്നത്‌ വാടക...അതുമാത്രം........

സംഭാഷണങ്ങള്‍ ഫോര്‍മലായി, നിറയുന്നൂ ജാവയും ടെസ്റ്റിങ്ങും മെയിന്‍ഫ്രെയിമും വാക്കുകളില്‍....
അതും ഷിഫ്റ്റുകള്‍ക്കിടയില്‍ കിട്ടുന്ന വിരള നിമിഷങ്ങളില്‍ ....കുറച്ചു മാത്രം

എനിക്കു വേഗത കുറഞ്ഞോ, അതോയെനിക്കു ചുറ്റുമുള്ളവര്‍ വേഗത്തിലോടുന്നതോ?

ധരിക്കുന്നു ഞാന്‍ മോഡേണ്‍ , അവയെന്നെ മാറ്റുന്നു ബാഹ്യമായ്‌ ....മാത്രം.....

എങ്കിലും എന്‍റെയുള്ളിലെ നാട്ടിന്‍ പുറത്തുകാരനിന്നും പകയ്ക്കുന്നു, ഭയക്കുന്നു പലതിനേയും...

എങ്ങനെ മാറുമെന്നു ചിന്തിക്കുന്ന നിമിഷാര്‍ദ്ധത്തില്‍ മാറുന്നു പലതുമെന്‍ ചിന്തയുടെ അപ്പുറത്തേക്ക്‌....

മള്‍ട്ടിപ്ലെക്സുകളിലും ഷോപ്പിംഗ്‌ മാളുകളിലും എന്തിന്‌, ലോക്കല്‍ ട്രെയിനിന്‍റെ ഇടുങ്ങിയ കമ്പാര്‍ട്ടുമെന്‍റില്‍ വരെ ഞാനൊരന്യഗ്രഹ ജീവി....

ഇങ്ങനെയേകനായലയുമ്പോള്‍ തികട്ടി വരുന്നു ഞങ്ങളൊന്നിച്ചു കറങ്ങിത്തിരിഞ്ഞയേടുകള്‍...

അകന്നു പൊയത്‌ കുറച്ചു സുഹ്റുത്തുക്കള്‍ മാത്രമോ അതോയെന്‍റെ ജീവിതത്തിലെ വസന്തകാലമോ...

ഇനിയുമെത്രനാളിങ്ങനെ, അറിയില്ലയെങ്കിലും കാത്തിരിക്കുന്നു ഞാന്‍ ആ നല്ലനാളുകളുടെ രണ്ടാം വരവിനായ്‌......

Nov 24, 2008

അതിനൂതനഭീകരാധുനിക കവിതയുടെ ജന്മം

രാജുമോനെന്നോടു ഒരിക്കല്‍ പറഞ്ഞു നൂതനഭീകരാധുനികകവിതയെക്കുറിച്ച്‌ , അന്നു മുതല്‍ അതറിയുവാനുള്ള ആഗ്രഹത്തില്‍ അലയുകയായിരുന്നു ഞാന്‍..അങ്ങനെ ഞാന്‍ ചെന്നു പെട്ടത് ഒരു പഴയ സിംഹത്തിന്‍റെ മടയിലാണ്‌, 'അലവലാതി' എന്ന അപരനാമധേയത്തില്‍ ബ്ലോഗുകളെഴുതുന്ന അലവലാതി ഷാജിയുടെ 'നോക്കിയിരുന്നോ... ഇപ്പോള്‍ കിട്ടും...' എന്ന ബ്ലോഗില്‍..അവിടെ വെച്ചു ഞാന്‍ മന്‍സ്സിലാക്കി ആധുനിക കവിതയെന്ന മഹാ സാഗരത്തിന്‍റെ മുന്നില്‍ പകച്ചു നില്‍ക്കുന്ന ഒരു കൊച്ചു കുട്ടിയാണ്‌ ഞാനെന്ന്‌...പത്ത്‌ പേരെ ഹടാതാകര്‍ഷിക്കാന്‍ കഴിയുന്ന 'ഗള്‍ഫു നേഴ്സുമാരുടെ തുണ്ടു കഥകള്‍' എന്ന എന്‍റെ വളര്‍ന്നു വരുന്ന സാമൂഹിക പ്രതിബന്ധതയുള്ള കൊച്ചു പുസ്തക ബ്ലോഗ്‌ ഷാജിയുടെ കാല്‍ക്കീഴില്‍ സമര്‍പ്പിച്ചു.വായിച്ചു കഴിഞ്ഞതും ഷാജി ഫ്ലാറ്റ്‌. നൂറ്റമ്പത്‌ കമന്റിട്ട്‌ അനുഗ്രഹിച്ച ശേഷം ആധുനിക കവിതയുടെ അതിഭീകരമായ അന്തസത്തയെ ചുരുക്കം ചിലവാക്കുകളില്‍ ഒതുക്കിക്കൊണ്ട്‌ അദ്ദേഹം പറഞ്ഞു..."പ്രിയ ശിഷ്യാ... നിന്നെ എന്‍റെ ശിഷ്യനായി ലഭിച്ചത്‌ എന്‍റെ ഭാഗ്യം..നിനക്ക്‌ പുതുതായി പറഞ്ഞു തരാന്‍ എന്‍റെ കയ്യില്‍ ഒന്നുമവശേഷിക്കുന്നില്ല...എങ്കിലും ഒന്നു നീ മനസ്സിലാക്കുക ആധുനിക കവിത നിന്‍റെ കണ്മുന്നില്‍ തന്നെയുണ്ട്‌... നീ അതു തിരിച്ചറിഞ്ഞ്‌ യഥാവിധി അവതരിപ്പിക്കുക...എന്‍റെ പ്രമുഖന്മാരായ പല ശിഷ്യന്മാരും പ്രസിദ്ധരായതങ്ങനെയാണ്‌...കണ്ണു തുറന്നു വീക്ഷിക്കുക...ആധുനികകവിത നിന്‍റെ കന്മുന്നില്‍ തന്നെയുണ്ടാകും..." അന്നു രാത്രി ഞാന്‍ ഉറങ്ങാതിരുന്നു... നിശ്ചയ ദാര്‍ഡ്യത്തോടെ ഞാന്‍ കണ്ണു തുറന്നു.... അങ്ങനെ എന്‍റെ ആദ്യത്തെ ആധുനിക കവിത രൂപം കൊണ്ടു....


പ്രിയപ്പെട്ട പാറ്റ

എന്‍റെ വീടിന്‍റെ മൂലകളില്‍ സ്വച്ഛന്ദമായ്‌ വിലസുന്ന പാറ്റേ.......

എന്‍റെ വാടക വീടിന്‍റെ ഇരുളടഞ്ഞ മൂലകളില്‍ സ്വച്ഛന്ദമായ്‌ വിലസിയിരുന്ന പാറ്റേ......

അലോസരപ്പെടുത്തുന്നു നിന്‍ സാന്നിദ്ധ്യമെന്‍ മനോ വിചാര മണ്‍കുടത്തെ......

അറിയുക... നീയറിയുക...നിന്‍ ചിറകുകളുടെ 'ഫട് ഫട്' ശബ്ദമെന്നെ നയിക്കുന്നു....

മനാന്തതയുടെ ഉരുണ്ട കറുത്ത ലോകത്തിലേക്ക്‌.........................


നോക്കുന്നിടത്തെല്ലാം നിന്‍റെ സാന്നിദ്ധ്യമുണ്ടെന്ന സത്യം...ഞാനറിയുന്നു പാറ്റേ.....‍

എന്‍റെ വീടിന്‍റെ മൂലകളില്‍ സ്വച്ഛന്ദമായ്‌ വിലസുന്ന പാറ്റേ.......

പ്രഭാതത്തിലെ മരം കോച്ചുന്ന തണുപ്പില്‍ എന്‍റെ ബഡ് ഷീറ്റിനിടയിലും

പല്ലു തേക്കുന്ന സമയത്ത്‌ വാഷ്‌ ബേസിലും....പിന്നതിനു ശേഷം ടോയ്‌ലറ്റിലും......

എന്തിനു ഞാന്‍ സ്വാദോടെയിഡലി കഴിക്കുന്ന എന്‍റെ ഡൈനിങ്ങ്‌ ടേബിളിലും......

നോക്കുന്നിടത്തെല്ലാം നിന്‍റെസാന്നിദ്ധ്യമുണ്ടെന്ന സത്യം...ഞാനറിയുന്നു പാറ്റേ.....

എന്‍റെ വീടിന്‍റെ മൂലകളില്‍ സ്വച്ഛന്ദമായ്‌ വിലസുന്ന പാറ്റേ.......

ആഗോള ഭീമനാമെന്‍ ‍അന്ന ദാതാവ്‌ അമേരിക്ക തന്‍ സാമ്പത്തിക മാദ്ധ്യത്താല്‍ ....

വെറുതേയിരുന്നു..ബ്ലോഗെഴുതുന്ന എന്‍ ഡെസ്ക്‌ ടോപ്പിനരുകിലെ നിന്‍ സാന്നിദ്ധ്യം......

സത്യത്തിലെന്നെ ഞെട്ടിച്ചു കളഞ്ഞൂ...പാറ്റേ...എന്‍ പ്രിയ പാറ്റേ.......

എന്‍റെ വീടിന്‍റെ മൂലകളില്‍ സ്വച്ഛന്ദമായ്‌ വിലസുന്ന പാറ്റേ.......

സൂക്ഷിക്ക നീ ...തീരുമാനിച്ചു കഴിഞു ഞാന്‍ .......എന്‍ വീടിന്നരുകിലെ മാര്‍ജിന്‍ ഫ്രീ ഷോപ്പിലെ...

വെളുത്ത കണ്ണാടിക്കൂടിനുള്ളിലിരിക്കും.....മോര്‍ട്ടിന്‍ കമ്പനിയുടെ .........

'കോക്ക്‌റോച്ച്‌ കില്ലറെ'ന്നെ നോക്കിച്ചിരിക്കുന്നു പാറ്റേ.....സൂക്ഷിക്ക നീ......പാറ്റേ

എന്‍റെ വീടിന്‍റെ മൂലകളില്‍ സ്വച്ഛന്ദമായ്‌ വിലസുന്ന പാറ്റേ.......





അങ്ങനെ ഞാന്‍ എന്‍റെ ആദ്യത്തെ ആധുനിക ഭീകര നൂതന കവിത പബ്ലിഷ്‌ ചെയ്തു. അതിനു കിട്ടിയ റെസ്പോണ്‍സ്‌ .അതിലും ഭീകരമായിരുന്നു..... അവയില്‍ പ്രസക്തങ്ങളായ ഏതാനും ചില കമന്‍റുകള്‍ ചുവടെ ക്കോടുക്കുന്നു....



അലവലാതി writes.......
പ്രിയപ്പെട്ട ശിഷ്യാ... ഞാന്‍ നിന്നില്‍ അഭിമാനം കൊള്ളുന്നു... എന്താണിത്‌ ? നിന്നിന്‍ ഞാന്‍ എന്നെത്തന്നെ കാണുന്നു....ആധുനിക കവികളുടെ നെറുകന്തലയിലെ കറുത്ത തലമുടി ചാലിച്ചെടുത്ത വെളുത്ത് മുത്താണു നീ..


സ്ത്രീ@പുരുഷന്‍ writes....
പ്രിയപ്പെട്ട കഥാകാരാ... നാള്‍ക്കു നാള്‍ നിങളുടെ സ്വര്‍ഗ്ഗ ശേഷി (? ഓ..സര്‍ഗ്ഗ എന്നായിരിക്കും ഉദ്ദേശിച്ചേ....) വര്‍ദ്ദിച്ചു കൊണ്ടിരിക്കുന്നു.... എന്താണിതിന്‍റെ രഹസ്യം? എനിക്കു നിങ്ങളോടു അസൂയ തോന്നുന്നു.....


എംഡി @ കേരള writes......
ഞാന്‍ എന്‍റെ തൂലികാനാമം നിനക്കു തരുന്നു.... നീയാണതിന്‌ അനുയോജ്യന്‍....സത്യം...
എനിക്കേറ്റവും ഇഷ്ട്പ്പെട്ടത്‌...
"ആഗോള ഭീമനാമെന്‍ ‍അന്ന ദാതാവ്‌ അമേരിക്ക തന്‍ സാമ്പത്തിക മാദ്ധ്യത്താല്‍ ....
വെറുതേയിരുന്നു..ബ്ലോഗെഴുതുന്ന എന്‍ ഡെസ്ക്‌ ടോപ്പിനരുകിലെ നിന്‍ സാന്നിദ്ധ്യം......"
എന്ന ഭാഗമാണ്‌...വൗ....വൗ....സൂപ്പര്......എനിക്കെന്തു പറയണമെന്നറിയില്ല.....




പടം വര‍ക്കാരന്‍
writes....
പ്രിയപെട്ട കഥാകാരാ....നല്ല കമന്‍റുകളുടെ മലവെള്ളപ്പച്ചിലില്‍ വെളുക്കെച്ചിരിച്ചുകൊണ്ടിരിക്കുകയാണല്ലേ....കൊള്ളാം....നടക്കട്ടേ....എങ്കിലും മറ്റാര്‍ക്കും മനസ്സിലാകാത്ത കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്ന ചിലര്‍ ഇവിടെയുണ്ടെന്ന കാര്യം നിങ്ങള്‍ മനസ്സിലാക്കുവാന്‍ വേണ്ടി മാത്രം ഞാന്‍ ഈ കമന്റിടുന്നു....നിങ്ങളുടേ സവര്‍ണ്ണ സാഹിത്യം ആര്‍ക്കും മനസ്സിലാകില്ലെന്നു കരുതിയോ?....സത്യത്തില്‍ നിങ്ങളി എഴുതിക്കൂട്ടിയത്‌ അവര്‍ണ്ണരെ അധിക്ഷേപിക്കുന്ന നായര്‍ സാഹിത്യത്തിന്‍റെ സവര്‍ണ്ണ ഗീതികളല്ലേ?? പാറ്റ എന്നെഴുതിയത്‌ അവര്‍ണ്ണരെ ഉദ്ദേശിച്ചാണെന്നറിയാന്‍ എനിക്കു പടം വരക്കാരനാകേണ്ട ആവശ്യമൊന്നുമില്ല.... എല്ലായിടത്തും ഞങ്ങളെ കണ്ടു മടുത്ത നീ കോക്ക്റോച്ച്‌ കില്ലര്‍ എന്നുപമിച്ചത്‌ എന്തിനോടാണെന്ന്‌ എന്നിക്കിതു വരെ മനസ്സിലായിട്ടില്ല... ഉടനെ ഞാനതു മനസ്സിലാക്കും....ഞാനെത്ര പറഞ്ഞാലും താങ്കളും താങ്കളുടെ ഗ്രൂപ്പില്‍ പെട്ട മറ്റലവലാതികളൂം ഇതൊക്കെത്തന്നെ തുടരുമെന്നറിയാം...എന്തായാലും താങ്കളിലെ സവര്‍ണ്ണസാഹിത്യകാരന്‌ എല്ലാവിധ ഭാവുകങ്ങളും നേരുന്നു......

Jul 24, 2008

തിരികെക്കൊടുക്കുവാന്‍ ഒന്നുമില്ലെന്‍റെ കയ്യില്‍......

ചാരിയ വാതില്‍ തള്ളിത്തുറന്നു വന്ന കര്‍ക്കിടകക്കാറ്റിന്‌ അവളുടെ മുടിയിലേ കാച്ചിയ എണ്ണയുടെ സുഗന്ധമുണ്ടോ?

കിടക്കയില്‍ വീണു കിടക്കുന്ന തുളസിക്കതിര്‍ അവളുടെ കേശഭാരത്തില്‍ നിന്ന്‌ ഉതിര്‍ന്നു വീണതോ?

ഇരുട്ടില്‍ , വെളിയില്‍ നിന്ന്‌ കേള്‍ക്കുന്ന കാറ്റിന്‍റെ മര്‍മ്മരം അവളുടെ കസവു സാരിയുടെ ഞൊറികള്‍ തമ്മിലുരസ്സുന്നതിന്‍റെ പ്രതിദ്ധ്വനിയോ?

അകലെ ചക്രവാളത്തില്‍ മറഞ്ഞ അസ്തമയ സൂര്യന്‍ അവളുടെ സിന്ദൂരപ്പൊട്ടിന്‍റെ മങ്ങിയ പ്രതിബിംബമായിരുന്നോ?

എന്‍റെ ഹൃദയതാളത്തിന്‍റെ നിലക്കാത്ത സ്പന്ദനങ്ങള്‍ അവളുടെ നാമജപത്തിന്‍റെ കനിവോ?

നിലത്തു ചിതറിക്കിടക്കുന്ന ചുരുട്ടിക്കൂട്ടിയ കടലാസ്സു കഷണങ്ങള്‍ , അവളെക്കുറിച്ചു ഞാനെഴുതിയ അപൂര്‍ണ്ണ കവിതാശകലങ്ങളുടെ സമാഹാര‍മോ?

അറിയില്ല, എങ്കിലുമൊന്നറിയാം അവള്‍ എനിക്കായി ജീവിച്ചു, വിധിയുടെ വിളയാട്ടത്താല്‍ അകന്നു പോകും വരെ,

തിരികെക്കൊടുക്കുവാന്‍ ഒന്നുമില്ലെന്‍റെ കയ്യില്‍ ഇനിയും ചുരിട്ടിയെറിയേണ്ട ചില കടലാസ്സുകഷണങ്ങളല്ലാതെ!!