Nov 24, 2008

അതിനൂതനഭീകരാധുനിക കവിതയുടെ ജന്മം

രാജുമോനെന്നോടു ഒരിക്കല്‍ പറഞ്ഞു നൂതനഭീകരാധുനികകവിതയെക്കുറിച്ച്‌ , അന്നു മുതല്‍ അതറിയുവാനുള്ള ആഗ്രഹത്തില്‍ അലയുകയായിരുന്നു ഞാന്‍..അങ്ങനെ ഞാന്‍ ചെന്നു പെട്ടത് ഒരു പഴയ സിംഹത്തിന്‍റെ മടയിലാണ്‌, 'അലവലാതി' എന്ന അപരനാമധേയത്തില്‍ ബ്ലോഗുകളെഴുതുന്ന അലവലാതി ഷാജിയുടെ 'നോക്കിയിരുന്നോ... ഇപ്പോള്‍ കിട്ടും...' എന്ന ബ്ലോഗില്‍..അവിടെ വെച്ചു ഞാന്‍ മന്‍സ്സിലാക്കി ആധുനിക കവിതയെന്ന മഹാ സാഗരത്തിന്‍റെ മുന്നില്‍ പകച്ചു നില്‍ക്കുന്ന ഒരു കൊച്ചു കുട്ടിയാണ്‌ ഞാനെന്ന്‌...പത്ത്‌ പേരെ ഹടാതാകര്‍ഷിക്കാന്‍ കഴിയുന്ന 'ഗള്‍ഫു നേഴ്സുമാരുടെ തുണ്ടു കഥകള്‍' എന്ന എന്‍റെ വളര്‍ന്നു വരുന്ന സാമൂഹിക പ്രതിബന്ധതയുള്ള കൊച്ചു പുസ്തക ബ്ലോഗ്‌ ഷാജിയുടെ കാല്‍ക്കീഴില്‍ സമര്‍പ്പിച്ചു.വായിച്ചു കഴിഞ്ഞതും ഷാജി ഫ്ലാറ്റ്‌. നൂറ്റമ്പത്‌ കമന്റിട്ട്‌ അനുഗ്രഹിച്ച ശേഷം ആധുനിക കവിതയുടെ അതിഭീകരമായ അന്തസത്തയെ ചുരുക്കം ചിലവാക്കുകളില്‍ ഒതുക്കിക്കൊണ്ട്‌ അദ്ദേഹം പറഞ്ഞു..."പ്രിയ ശിഷ്യാ... നിന്നെ എന്‍റെ ശിഷ്യനായി ലഭിച്ചത്‌ എന്‍റെ ഭാഗ്യം..നിനക്ക്‌ പുതുതായി പറഞ്ഞു തരാന്‍ എന്‍റെ കയ്യില്‍ ഒന്നുമവശേഷിക്കുന്നില്ല...എങ്കിലും ഒന്നു നീ മനസ്സിലാക്കുക ആധുനിക കവിത നിന്‍റെ കണ്മുന്നില്‍ തന്നെയുണ്ട്‌... നീ അതു തിരിച്ചറിഞ്ഞ്‌ യഥാവിധി അവതരിപ്പിക്കുക...എന്‍റെ പ്രമുഖന്മാരായ പല ശിഷ്യന്മാരും പ്രസിദ്ധരായതങ്ങനെയാണ്‌...കണ്ണു തുറന്നു വീക്ഷിക്കുക...ആധുനികകവിത നിന്‍റെ കന്മുന്നില്‍ തന്നെയുണ്ടാകും..." അന്നു രാത്രി ഞാന്‍ ഉറങ്ങാതിരുന്നു... നിശ്ചയ ദാര്‍ഡ്യത്തോടെ ഞാന്‍ കണ്ണു തുറന്നു.... അങ്ങനെ എന്‍റെ ആദ്യത്തെ ആധുനിക കവിത രൂപം കൊണ്ടു....


പ്രിയപ്പെട്ട പാറ്റ

എന്‍റെ വീടിന്‍റെ മൂലകളില്‍ സ്വച്ഛന്ദമായ്‌ വിലസുന്ന പാറ്റേ.......

എന്‍റെ വാടക വീടിന്‍റെ ഇരുളടഞ്ഞ മൂലകളില്‍ സ്വച്ഛന്ദമായ്‌ വിലസിയിരുന്ന പാറ്റേ......

അലോസരപ്പെടുത്തുന്നു നിന്‍ സാന്നിദ്ധ്യമെന്‍ മനോ വിചാര മണ്‍കുടത്തെ......

അറിയുക... നീയറിയുക...നിന്‍ ചിറകുകളുടെ 'ഫട് ഫട്' ശബ്ദമെന്നെ നയിക്കുന്നു....

മനാന്തതയുടെ ഉരുണ്ട കറുത്ത ലോകത്തിലേക്ക്‌.........................


നോക്കുന്നിടത്തെല്ലാം നിന്‍റെ സാന്നിദ്ധ്യമുണ്ടെന്ന സത്യം...ഞാനറിയുന്നു പാറ്റേ.....‍

എന്‍റെ വീടിന്‍റെ മൂലകളില്‍ സ്വച്ഛന്ദമായ്‌ വിലസുന്ന പാറ്റേ.......

പ്രഭാതത്തിലെ മരം കോച്ചുന്ന തണുപ്പില്‍ എന്‍റെ ബഡ് ഷീറ്റിനിടയിലും

പല്ലു തേക്കുന്ന സമയത്ത്‌ വാഷ്‌ ബേസിലും....പിന്നതിനു ശേഷം ടോയ്‌ലറ്റിലും......

എന്തിനു ഞാന്‍ സ്വാദോടെയിഡലി കഴിക്കുന്ന എന്‍റെ ഡൈനിങ്ങ്‌ ടേബിളിലും......

നോക്കുന്നിടത്തെല്ലാം നിന്‍റെസാന്നിദ്ധ്യമുണ്ടെന്ന സത്യം...ഞാനറിയുന്നു പാറ്റേ.....

എന്‍റെ വീടിന്‍റെ മൂലകളില്‍ സ്വച്ഛന്ദമായ്‌ വിലസുന്ന പാറ്റേ.......

ആഗോള ഭീമനാമെന്‍ ‍അന്ന ദാതാവ്‌ അമേരിക്ക തന്‍ സാമ്പത്തിക മാദ്ധ്യത്താല്‍ ....

വെറുതേയിരുന്നു..ബ്ലോഗെഴുതുന്ന എന്‍ ഡെസ്ക്‌ ടോപ്പിനരുകിലെ നിന്‍ സാന്നിദ്ധ്യം......

സത്യത്തിലെന്നെ ഞെട്ടിച്ചു കളഞ്ഞൂ...പാറ്റേ...എന്‍ പ്രിയ പാറ്റേ.......

എന്‍റെ വീടിന്‍റെ മൂലകളില്‍ സ്വച്ഛന്ദമായ്‌ വിലസുന്ന പാറ്റേ.......

സൂക്ഷിക്ക നീ ...തീരുമാനിച്ചു കഴിഞു ഞാന്‍ .......എന്‍ വീടിന്നരുകിലെ മാര്‍ജിന്‍ ഫ്രീ ഷോപ്പിലെ...

വെളുത്ത കണ്ണാടിക്കൂടിനുള്ളിലിരിക്കും.....മോര്‍ട്ടിന്‍ കമ്പനിയുടെ .........

'കോക്ക്‌റോച്ച്‌ കില്ലറെ'ന്നെ നോക്കിച്ചിരിക്കുന്നു പാറ്റേ.....സൂക്ഷിക്ക നീ......പാറ്റേ

എന്‍റെ വീടിന്‍റെ മൂലകളില്‍ സ്വച്ഛന്ദമായ്‌ വിലസുന്ന പാറ്റേ.......





അങ്ങനെ ഞാന്‍ എന്‍റെ ആദ്യത്തെ ആധുനിക ഭീകര നൂതന കവിത പബ്ലിഷ്‌ ചെയ്തു. അതിനു കിട്ടിയ റെസ്പോണ്‍സ്‌ .അതിലും ഭീകരമായിരുന്നു..... അവയില്‍ പ്രസക്തങ്ങളായ ഏതാനും ചില കമന്‍റുകള്‍ ചുവടെ ക്കോടുക്കുന്നു....



അലവലാതി writes.......
പ്രിയപ്പെട്ട ശിഷ്യാ... ഞാന്‍ നിന്നില്‍ അഭിമാനം കൊള്ളുന്നു... എന്താണിത്‌ ? നിന്നിന്‍ ഞാന്‍ എന്നെത്തന്നെ കാണുന്നു....ആധുനിക കവികളുടെ നെറുകന്തലയിലെ കറുത്ത തലമുടി ചാലിച്ചെടുത്ത വെളുത്ത് മുത്താണു നീ..


സ്ത്രീ@പുരുഷന്‍ writes....
പ്രിയപ്പെട്ട കഥാകാരാ... നാള്‍ക്കു നാള്‍ നിങളുടെ സ്വര്‍ഗ്ഗ ശേഷി (? ഓ..സര്‍ഗ്ഗ എന്നായിരിക്കും ഉദ്ദേശിച്ചേ....) വര്‍ദ്ദിച്ചു കൊണ്ടിരിക്കുന്നു.... എന്താണിതിന്‍റെ രഹസ്യം? എനിക്കു നിങ്ങളോടു അസൂയ തോന്നുന്നു.....


എംഡി @ കേരള writes......
ഞാന്‍ എന്‍റെ തൂലികാനാമം നിനക്കു തരുന്നു.... നീയാണതിന്‌ അനുയോജ്യന്‍....സത്യം...
എനിക്കേറ്റവും ഇഷ്ട്പ്പെട്ടത്‌...
"ആഗോള ഭീമനാമെന്‍ ‍അന്ന ദാതാവ്‌ അമേരിക്ക തന്‍ സാമ്പത്തിക മാദ്ധ്യത്താല്‍ ....
വെറുതേയിരുന്നു..ബ്ലോഗെഴുതുന്ന എന്‍ ഡെസ്ക്‌ ടോപ്പിനരുകിലെ നിന്‍ സാന്നിദ്ധ്യം......"
എന്ന ഭാഗമാണ്‌...വൗ....വൗ....സൂപ്പര്......എനിക്കെന്തു പറയണമെന്നറിയില്ല.....




പടം വര‍ക്കാരന്‍
writes....
പ്രിയപെട്ട കഥാകാരാ....നല്ല കമന്‍റുകളുടെ മലവെള്ളപ്പച്ചിലില്‍ വെളുക്കെച്ചിരിച്ചുകൊണ്ടിരിക്കുകയാണല്ലേ....കൊള്ളാം....നടക്കട്ടേ....എങ്കിലും മറ്റാര്‍ക്കും മനസ്സിലാകാത്ത കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്ന ചിലര്‍ ഇവിടെയുണ്ടെന്ന കാര്യം നിങ്ങള്‍ മനസ്സിലാക്കുവാന്‍ വേണ്ടി മാത്രം ഞാന്‍ ഈ കമന്റിടുന്നു....നിങ്ങളുടേ സവര്‍ണ്ണ സാഹിത്യം ആര്‍ക്കും മനസ്സിലാകില്ലെന്നു കരുതിയോ?....സത്യത്തില്‍ നിങ്ങളി എഴുതിക്കൂട്ടിയത്‌ അവര്‍ണ്ണരെ അധിക്ഷേപിക്കുന്ന നായര്‍ സാഹിത്യത്തിന്‍റെ സവര്‍ണ്ണ ഗീതികളല്ലേ?? പാറ്റ എന്നെഴുതിയത്‌ അവര്‍ണ്ണരെ ഉദ്ദേശിച്ചാണെന്നറിയാന്‍ എനിക്കു പടം വരക്കാരനാകേണ്ട ആവശ്യമൊന്നുമില്ല.... എല്ലായിടത്തും ഞങ്ങളെ കണ്ടു മടുത്ത നീ കോക്ക്റോച്ച്‌ കില്ലര്‍ എന്നുപമിച്ചത്‌ എന്തിനോടാണെന്ന്‌ എന്നിക്കിതു വരെ മനസ്സിലായിട്ടില്ല... ഉടനെ ഞാനതു മനസ്സിലാക്കും....ഞാനെത്ര പറഞ്ഞാലും താങ്കളും താങ്കളുടെ ഗ്രൂപ്പില്‍ പെട്ട മറ്റലവലാതികളൂം ഇതൊക്കെത്തന്നെ തുടരുമെന്നറിയാം...എന്തായാലും താങ്കളിലെ സവര്‍ണ്ണസാഹിത്യകാരന്‌ എല്ലാവിധ ഭാവുകങ്ങളും നേരുന്നു......

Nov 17, 2008

മൂന്നാം വാര്‍ഡിലെ രാഷ്ട്രീയ കാലാവസ്ഥ - 1

മൂന്നാം വാര്‍ഡിരിക്കുന്നതു കുടയത്തൂര്‍ പഞ്ചായത്തിലും കുടയത്തൂര്‍ പഞ്ചായത്തിരിക്കുന്നത്‌ തൊടുപുഴ താലൂക്കിലും തൊടുപുഴ താലൂക്കിരിക്കുന്നത്‌ ഇടുക്കി ജില്ലയിലും ഇടുക്കി ജില്ല കേരളത്തിലും ആകയാല്‍ കേര‍ളത്തിന്‍റെ പൊതുവായ രാഷ്ട്രീയ കാലാവസ്ഥ തന്നെയായിരുന്നു മൂന്നാം വാര്‍ഡിലെ പിള്ളമാര്‍ക്കിടയിലും നിലനിന്നിരുന്നത്‌. കുറച്ച്‌ ഇടതു പിള്ള , കുറച്ചു വലതു പിള്ള, പിന്നെ വളരെക്കുറച്ച്‌ സംഘപരിവാര പിള്ളകള്‍ . ഇടതു പിള്ളമാരെ നയിച്ചിരുന്നത്‌ 'വരിക്കപ്ലാക്കല്‍' തറവാട്ടിലെ കാലം ചെയ്ത തറവാടി രാമക്രിഷണപിള്ളകളുടെ ഇളയ മകന്‍ വാസുദേവന്‍ പിള്ളയായിരുന്നു. ഒരു യഥാര്‍‌ത്ഥ കമ്മ്യൂണിസ്റ്റ്‌, സോഷ്യലിസത്തിലുള്ള അടിയുറച്ച വിശ്വാസം ( ഷെയര്‍ ഇടുന്നത്‌ തെങ്ങ്‌ കയറ്റക്കാരന്‍ പരമു വെന്നോ ജ്വല്ലറി ഉടമ ഗോപാലനാചാരി എന്നോ തിരിച്ച്‌ വ്യതാസമില്ലാതെ ആരോടൊത്തും, ഷെയര്‍ ഇടുന്നത്‌ ആരായാലും കൂടെപ്പോയി 'അടിക്കുന്നവന്‍ ' എന്നര്‍ത്ഥം.)എന്നി ഗുണങ്ങള്‍ ഉള്ളതിനാല്‍ പിള്ളകളില്‍ ഒരു ഭാഗത്തിന്‍റെയും 'അപിള്ളക'ളില്‍ ഭൂരിഭാഗത്തിന്‍റെയും പിന്തുണയുള്ളവന്‍.മൂന്നാം വാര്‍ഡ്‌ ഉണ്ടായ കാലം മുതല്‍ അതിന്‍റെ മെമ്പര്‍ പദവി അലങ്കരിക്കുന്നവന്‍.നേരത്തെ പറഞ്ഞ സോഷ്യലിസം കാരണം അപ്പനപ്പൂപ്പന്മാര്‍ ഉണ്ടാക്കിയ സ്വത്തുക്കള്‍ നശിപ്പിച്ച 'മുടിയനായ പുത്രന്‍ ' എന്ന പദവിയും അഡീഷണലായി വഹിക്കുന്നവന്‍. വാസുദേവന്‍ പിള്ളയുടെ വീട്ടിലെത്തെണമെങ്കില്‍ 'മെമ്പറുടെ വീട്ടിലേക്കുള്ള വഴി' എന്നു തന്നെ ചോദിക്കണം, കാരണം മെമ്പര്‍ എന്നത്‌ അങ്ങേരുടെ പേരിന്‍റെ ഒരു പര്യായമായിക്കഴിഞ്ഞിരിന്നു.



വലതു പിള്ള വിഭാഗത്തിന്‍റെ നേതാവ്‌ അയ്യന്‍ പിള്ള ആളൊരു രസികനും പൊതുകാര്യ പ്രസക്തനുമായിരുന്നു. 'അമ്പലം വിഴുങ്ങി' എന്ന അപര നാമദേയത്തില്‍ അറിയപ്പെടുന്ന അയ്യന്‍ പിള്ള വളരെക്കാലമായി സകലപിള്ളമാരുടെയും മൂലക്ഷേത്രമായ അയ്യപ്പന്‍ കോവിലിന്‍റെ ഖജാന്‍‌ജിയായിരുന്നു. അമ്പലം വിഴുങ്ങാന്‍ മാത്രം വലിയ വായൊന്നും പിള്ളക്കില്ലായിരുന്നെങ്കിലും വാസുദേവന്‍ പിള്ളയുടെയും കൂട്ടരുടേയും നിരന്തരമായ പ്രചരണത്തില്‍ നിക്ഷ്‌പക്ഷ്മതികള്‍ കൂടി അങ്ങേരെ 'അമ്പലം വിഴുങ്ങി' എന്ന ഓമന‍പ്പേരില്‍ സംഭോധന ചെയ്യുവാന്‍ തുടങ്ങി.ആളൊരു വലതനായിരുന്നെങ്കിലും അദ്ദേഹത്തിന്‍റെ സ്വജാതി പ്രേമം, പിള്ളമാര്‍ക്കിടയില്‍ (മാത്രം) അങ്ങേര്‍ക്ക്‌ ഇത്തിരി മേല്‍ക്കയ്യ്‌ നേടിക്കൊടുത്തിരുന്നു. ആവശ്യത്തിനും അനാവശ്യത്തിനും പിള്ള വികാരം പ്രസംഗിച്ചു (രഹസ്യമായി) നടക്കുന്ന അയ്യന്‍പിള്ളയെക്കോണ്ട്‌ ഗുണമുണ്ടായിട്ടുള്ളത്‌ എതിരാളി മെമ്പര്‍ക്ക്‌ മാത്രമാണ്‌ എന്നാണ്‌ മൂന്നാം വാര്‍ഡിലെ അടക്കം പറച്ചില്‍. പിന്നെ അയ്യന്‍ പിള്ളയുടെ മറ്റൊരു വീക്‌നെസ്സ്‌ ആയിരുന്നു, പൊക്കന്‍ പിള്ള. എന്തിനും ഏതിനും പൊക്കന്‍ പിള്ള വേണം, ചുരുക്കിപ്പറഞ്ഞാല്‍ അയ്യന്‍ പിള്ളയുടെ വലം കയ്യായിരുന്നു പൊക്കന്‍. ( അതും അയ്യന്‍റെ പരാജയങ്ങളുടെ പിന്നിലെ കാരണങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു.)



ഈ രണ്ടു കൂട്ടരേയും നേരിടാന്‍ , കച്ചകെട്ടിയിറങ്ങിയ ഒരു കൂട്ടം 'യുവപിള്ളമാര്' മാത്രമടങ്ങിയതാണ്‌ സംഘപരിവാര പിള്ള വിഭാഗം.നോട്ടിസ്‌ അടിക്കുകയാണ്‌ ഇക്കൂട്ടരുടെ പ്രധാന ഹോബി. "മെമ്പര്‍ പിള്ളയുടെ ബംമ്പര്‍ അഴിമതികള്‍", "അമ്പലകെട്ടിലെ ഇറ്റാലിയന്‍ ചാരന്‍" എന്നീ തലക്കെട്ടിലിറങ്ങിയ നോട്ടീസുകള്‍ അവയില്‍ ചിലതു മാത്രം. സംഘ പരിവാര പിള്ള വിഭാഗത്തല്‍ നാല്പതിനു മേളില്‍ പ്രായമുള്ള ഒരേ ഒരാളെ ഉണ്ടായിരുന്നുന്‍ള്ളു അദ്ദേഹമാണ്‌ സാക്ഷാല്‍ ശ്രീമാന്‍ പപ്പന്‍ പിള്ള. (പത്മനാഭന്‍ പിള്ള എന്ന്‌ പപ്പന്‍ സ്വയം വിളിക്കും). ഒരു അടിയുറച്ച കമ്യൂണിസ്റ്റായിരുന്ന പപ്പന്‍ എങ്ങനെ പരിവാറില്‍ വന്നു എന്നത്‌ കുറെ ക്കാലമായി നാട്ടിലില്ലാതിരുന്ന പലരെയും പോലെ ഗള്‍ഫുകാരന്‍ സുകുമാരനും ഒരു അത്ഭുതമായിരുന്നു.സുകുമാരന്‍റെ അഭിപ്രായത്തില്‍ പപ്പനുണ്ടായിട്ടുള്ള പ്രഥാന മാറ്റങ്ങള്‍ ഇവൊയൊക്കെയാണ്‌.


"കളങ്ങളുള്ള കൈലി മുണ്ടും മുഷിഞ്ഞ ഷര്‍ട്ടും എരിഞ്ഞ ദിനേശ്‌ ബീഡിയും മാറി. തേച്ച്‌ വടി പോലിരിക്കുന്ന വെള്ള മുണ്ടും ഒറ്റക്കളര്‍ (ക്രീം അല്ലെങ്കില്‍ ബ്ലാക്ക്‌ ) ഷര്‍ട്ടും ആയി വേഷം,നെറ്റിയിലൊരു ചന്തനക്കുറിയും . വഴി തെറ്റി പോലും അമ്പലത്തില്‍ പോകാതിരുന്ന ആള്‍ ദിവസത്തില്‍ രണ്ടു നേരം അമ്പലനടയില്‍ കാണാം. കാണുമ്പൊളുണ്ടായിരുന്ന " ബീഡിയുണ്ടോ സുകുമാരാ ഒരു തീപ്പെട്ടിയെടുക്കാന്‍" എന്ന ചോദ്യം 'വാഴയിലയുണ്ടോ സുകുവേട്ടാ പ്രസാദം പൊതിയാന്‍ ' എന്നായി മാറി. "


കമ്യൂണിസത്തില്‍ നിന്ന്‌ പരിവാരിസത്തിലേക്കുള്ള മാറ്റം എങ്ങനെ സംഭവിച്ചു എന്ന്‌ റിസേര്‍ച്ച്‌ ചെയ്തവരുടെ കണ്ടു പിടുത്തങ്ങള്‍ ഇവയൊക്കെയായിരുന്നു. മെമ്പര്‍ പിള്ളയോടുള്ള അതി തീക്ഷ്ണമായ വിരോദമാണിതിന്‍റെ മൂല‍കാരണം..വിരോദത്തിന്‍റെ മൂലകാരണം അവര്‍ക്കിടയില്‍ നിലനിലക്കുന്ന ഒരു സ്ഥലത്തര്‍ക്കമാണ്‌...തര്‍ക്കത്തിന്‍റെ മൂലകാരണം പപ്പന്‍റെ അമ്മാവനാണ്‌ മെമ്പര്‍ എന്നതു മാത്രവുമാണ്‌..എന്നാല്‍ ഇങ്ങനെ ഇസം മാറിയെത്തിയ പപ്പനെ പരിവാറുകാര്‍ എന്തു കൊണ്ട്‌ ആരാധിക്കുന്നു, ബഹുമാനിക്കുന്നു ? ഇതറിയണമെങ്കില്‍ കുറെ കൊല്ലം പുറകിലേക്കു പോകണം..


തുടരും

Oct 22, 2008

'ബൈജുവേട്ടന്‍റെ ദാമ്പത്യ'വും പൊക്കന്‍ പിള്ളയും

തൊടുപുഴ എന്ന 'മഹാനഗര'ത്തില്‍ നിന്ന് 16 കിലോ മീറ്റര്‍‌ മാറി കിടക്കുന്ന ഒരു കൊച്ചു ഗ്രാമം :- കുടയത്തൂര്‍. ആ ഗ്രാമത്തിലെ പിള്ളമാര്‍ തിങ്ങിപ്പാര്‍ക്കുന്ന മൂന്നാം വാര്‍ഡ്‌. എന്നു പറ്ഞ്ഞാല്‍ പത്തു പേര്‍ ഒരുമിച്ചിരുന്നു ചീട്ടുകളിച്ചാല്‍ അതില്‍ എഴു പേര്‍ പിള്ളയാകുന്ന , അഞ്ചു പേര്‍ ഒരുമിച്ചിരുന്നു കള്ളു കുടിച്ചാല്‍ അതില്‍ നാലു പേര്‍ പിള്ളയാകുന്ന അവസ്ഥ. പിള്ളമാര്‍ എന്നു പറഞ്ഞാല്‍ മൂന്ന്‌ 'ഉ' കള്‍ ജീവിത വ്രതമാക്കി മാറ്റിയവരാണെന്ന്‌ (ഉണ്ണുക , ഉറങ്ങുക, ഉണ്ണികളെ ഉത്പാദിപ്പിക്കുക ) ചില അസൂയാലുക്കള്‍ പറഞ്ഞു പരത്തിയിരുന്നെങ്കിലും ഈയുള്ളവനും ആ ഗണത്തില്‍ പെടുന്നവനായതിനാല്‍ അത്രക്കങ്ങു താത്തി പ്പറയുക വയ്യ. എന്നിരുന്നാലും ഇഡ്ഡിലിയും ചമ്മന്തിയും വടയും ദേശീയ ഭക്ഷണമാക്കി മാറ്റിയവരെന്നോ, 'അക്ക', 'അത്ത', 'അണ്ണന്‍', 'അക്കാള്‍', 'അയ്യാവ്', എന്നീ പദങ്ങള്‍ അഭിസം‌മ്പോദനക്ക്‌ അഭിമാനപൂര്‍‌വ്വം ഉപയോഗിക്കുന്നവരെന്നോ പറയാം. എന്താ ഒരു തമിഴന്‍ സ്റ്റൈലന്നല്ലെ ? സംശയിക്കേണ്ട വംശപരമ്പരകള്‍ 'തേടിപ്പാ‍ത്താല്‍' തമിഴ്നാട്ടില്‍ നിന്ന്‌ കുടിയേറിപ്പാര്‍ത്തവര്‍‌ തന്നെ. കുംഭകോണത്തു നിന്നോ തെങ്കാശിയില്‍ നിന്നോ മറ്റോ കൂട്ടത്തോടെ കുടിയേറി കൂട്ടത്തോടെ താമസിക്കുന്നവരുടെ നാലാമത്തെ തലമുറ.


ഇങ്ങനെ വാഴുന്ന പിള്ളമാരുടെ ഇടയില്‍ കൂട്ടം തെറ്റിവന്ന വരാലിനെ പോലെ താമസിക്കുന്ന ചിലരും ഉണ്ടായിരുന്നു. അവിരിലൊന്നായിരുന്നു തട്ടാന്‍ ബൈജുവേട്ടന്‍റെ കുടും‌ബം. എന്നു പറഞ്ഞാല്‍ ബൈജുവേട്ടനും അമ്മയും ഭാര്യയും പിന്നെ ബൈജുവേട്ടന്‍റെ കെട്ടാത്ത സഹോദരനും കെട്ടിച്ചു തിരിച്ചു വന്നു താമസിക്കുന്ന സഹോദരിയും അവരുടെ രണ്ടു മക്കളും പിന്നെ ബൈജുവേട്ടന്‍റെ ഇളയ (കെട്ടിക്കാത്ത) സഹോദരിയും ചേര്‍ന്ന ചെറിയ കുടും‌ബം. ബൈജുവേട്ടന്‍റേ ഭാര്യ മോളീചേച്ചി പാലായിലെങ്ങാണ്ടുള്ള ഒന്നാന്തരം കത്തോലിക്കാ കുടുംബത്തില്‍ പിറന്നതും നേഴ്സിങ്ങ്‌ പ്രഫഷണില്‍ തിളങ്ങി വരവെ പാലാ ചന്തയില്‍ സ്വര്‍ണ്ണക്കട നടത്തുന്ന അമ്മാവനെ സഹായിക്കാന്‍ പോയി നിന്ന ബൈജുവേട്ടന്‍റെ ഗ്ലാമറിലും കണ്ണിറുക്കിലും അടിതെറ്റി വീണ്‌ കുടയത്തൂരിലെ മൂന്നാം വാര്‌ഡിലെ ബൈജുച്ചേട്ടന്‍റെ അടുക്കളയില്‍ വന്നു പതിച്ച്‌ അടുക്കള ഭരണം, മരുമകള്‍ പോര് , നാത്തൂന്‍ പോര്‌ എന്നിവ സ്ഥിരം പ്രഫഷണായി സ്വീകരിച്ച്‌ സസന്തോഷം ജീവിച്ചു പോകുന്നതുമാകുന്നു.ആ നാട്ടിലെ സ്ഥിരം കുടിയന്മാരായ പിള്ളേച്ചന്മാരെ അസൂയയുടെ മുള്‍മുനയില്‍ നിര്‍ത്താന്‍ പോന്നതായിരുന്നു, ഞായാറാഴ്ചയലെ ബൈജുച്ചേട്ടന്‍റെ 'മിനുങ്ങലും' അനന്തിര ഫലങ്ങളും . കാഞ്ഞാറ്റിലെ (കുടയത്തൂരിന്‍റെ തലസ്ഥാന നഗരം) കള്ളു ഷാപ്പില്‍ നിന്ന്‌ രണ്ടു കുപ്പി കേറ്റിയിട്ട്‌ അല്ലെങ്കില്‍ മൂലമറ്റത്തെ ( കുടയത്തൂരിന്‍റെ തൊട്ടടുത്ത സ്റ്റേറ്റായ അറക്കുളത്തിന്‍റെ തലസ്ഥാനം ) ബിവരേജസ്സിന്‍റെ മുന്‍പില്‍ നിന്ന്‌ രണ്ടെണ്ണം 'നിപ്പനടിച്ചിട്ട്‌' ആടി ആടി വരുന്ന ബൈജുച്ചേട്ടന്‍റെ വായില്‍ നിന്നു വരുന്ന തെറി കേട്ടു പഠിക്കാന്‍ ആ നാട്ടിലെ വളര്‍ന്നു വരുന്ന 'പിള്ള മുകുള'ങ്ങള്‍ക്ക്‌ ഭയങ്കര താത്‌പര്യം തന്നെയായിരുന്നു. തങ്ങളുടെ തന്തമാരുള്‍പ്പെടുന്ന പിള്ളേച്ചന്മാരെ മുഴുവന്‍ തെറി വിളിച്ചിരുന്ന ബൈജുച്ചേട്ടനോടുള്ള ആരാധന കൊണ്ടൊന്നുമല്ല പക്ഷേങ്കില്‌ ബൈജുച്ചേട്ടന്‍റെ വായില്‍ നിന്നു വരുന്ന നവനൂതനകളായ തെറികളോടുള്ള ഒരു തരം 'അക്കാദമിക്കല്‍ ജ്ഞാന ത്രക്ഷ്ണ' കൊണ്ടാണ്‌ ഈ താത്പര്യം എന്നു വേണമെങ്കില്‍ പറയാം.

ബൈജുച്ചേട്ടന്‍റെ 'വെള്ളമടിയാനന്തിര' പെര്‍ഫോമന്‍സ്സിനെ നമുക്കു പ്രഥാനമായും മൂന്നായി തിരിക്കാം.ഒന്നാം ഘട്ടം വെള്ളമടിച്ച സ്ഥലത്തു നിന്ന്‌ വീടു വരെയുള്ള സമയമാണ്‌. ആ സമയത്ത്‌ ആ പ്രദേശത്തെ കൊടികുത്തിയ 'പിള്ളേച്ചന്‍' മാര്‍ വരെ ഉറക്കമാണെങ്കില്‍ കൂടി ഞെട്ടിയുണരും, കാരണം അവരുടെ അപ്പനപ്പൂപ്പന്‍‌മാരുടെ കഥകള്‍ വരെ ഇത്തിരി 'അഡല്‍റ്റ് കണ്ടന്‍റ്‌ ' ചേര്‍ത്ത്‌ മിക്സ്‌ ചേയ്ത്‌ വിളമ്പലായിരിക്കും പ്രധാന ഇനം. അതിന്‍റെ കൂടി അടിച്ചതിന്‍റെ വീര്യമനുസരിച്ച്‌ തുണിപൊക്കി കാണിക്കല്‍ , മുണ്ടു പറിച്ച്‌ തലയില്‍ കെട്ടല്‍, 'തൊടുപുഴ-മൂലമറ്റം' പോകുന്ന ബസ്സ്‌ തടയല്‍, അതിന്‍റെ കിളിയുടെ അടി മേടീര്‍ എന്നീ സൈഡ്‌ ഡിഷ്ഷുകളും ഉണ്ടായിരിക്കും. സ്വന്തം വീടിന്‍റെ നടയെത്തി എന്ന്‌ ഉറപ്പായാല്‍ ബൈജുച്ചേട്ടന്‍ തന്‍റെ രണ്ടാം ഘട്ടം ആരംഭിക്കും, വാമഭാഗം മോളിച്ചേച്ചിയെ "എടി %#^^%%&**&** മോളെ " എന്നു വിളിക്കുന്നതായിരിക്കും അതിന്‍റെ സ്റ്റാര്‍‌ട്ടിംഗ്‌ സിഗ്നല്‍.പിന്നെ മോളിച്ചേച്ചിയുടെ ചാരിത്രത്തെ വെല്ലു വിളിക്കുന്ന ജാരകഥകളും ( ഓരോ ദിവസത്തെയും മൂഡ്‌ അനുസരിച്ച്‌ കുട്ടന്‍പിള്ള, രായന്‍പിള്ള, പപ്പന്‍പിള്ള, ആശാരി രാജന്‍ എന്നിവര്‍ മാറിമാറി നായകന്‍‌മാരായി വന്നു കോണ്ടിരിക്കും). എന്നാല്‍ ഭര്‍‌ത്ര മതിയായ പാവം മോളിച്ചേച്ചി ഇതെല്ലാം കേട്ട്‌ സഹിച്ച്‌ മൂന്നാം ഘട്ടം വരല്ലെ എന്ന്‌ പ്രാര്‍‌ത്ഥിച്ചു കൊണ്ടിരിക്കയായിരിക്കും. മൂന്നാം ഘട്ടമാണ്‌ ഏറ്റം രൂക്ഷം :- മോളിച്ചേച്ചിയുടെ മുതികിനിട്ടിടി, നാഭിക്ക്‌ തൊഴി, തടയാന്‍ വരുന്ന അനിയന്‍റെ തന്തക്കു വിളി, ഉന്ത്‌ തള്ള്‌, എന്നിങ്ങനെ യുള്ള കലാപരിപാടികള്‍ പുരോഗിമിക്കുകയും ചുറ്റു വട്ടത്തെ ഏതെങ്കിലും 'ഡീസന്‍റ്‌ പിള്ള' വന്നിടപെട്ട്‌ മോരും വെള്ളം കൊടുത്ത്‌ , വാളു വെപ്പിച്ച്‌ ബൈജുച്ചേട്ടനെ മൂലക്കൊതുക്കുകയുമാണ്‌ പതിവ്‌.


ഇങ്ങനെയിയിരിക്കെ ഒരു ഞായറാഴ്ച്ച പതിവിലും നേരത്തെ തന്‍റെ രണ്ടാം ഘട്ടത്തിലേക്കു കയറിയ ബൈജുച്ചേട്ടന്‍ മൂന്നാം ഘട്ടത്തെ ലക്ഷ്യമാക്കി മുന്നേറവെ യാണ്‌ "പൊക്കന്‍‌ പിള്ള' തൊണ്ട്‌ (ഇടവഴി) വഴി വന്നത്‌. പൊക്കമുളളതു കൊണ്ടല്ല കണ്ണന്‍ പിള്ളയെ എല്ലാരും പൊക്കന്‍ പിള്ള എന്നു വിളിക്കുന്നത്‌ , പൊട്ടന്‍ കണ്ണന്‍ പിള്ള‍ യാണ്‌ പൊ.ക.പിള്ളയും പിന്നത്‌ പൊക്കന്‍ പിള്ളയുമായി മറിയത്‌. കണ്ണന്‍ പിള്ള ശരിക്കും ഒരു പൊട്ടനാണെന്നും അതല്ല കാണ്‍ഗ്രസ്സ്‌ അനുഭാവിയായതിനാല്‍ കണ്ണന്‍ പിള്ളയെ കളിയാക്കാന്‍ വേണ്ടി ബഹുഭൂരിപക്ഷം വരുന്ന സംഘ പരിവാര പിള്ളമുകുളങ്ങള്‍ കെട്ടിച്ചമച്ച പേരാണിതെന്നും ഉള്ള ഒരു തര്‍ക്കം ഇന്നും മൂന്നാം വാര്‍‌ഡില്‍ നിലനില്‍ക്കുന്നുണ്ട്‌.അതെന്താണെങ്കിലും ആവശ്യമില്ലാത്തിടത്ത്‌ കയറി ഇടപെടുക, പൊതു പ്രവര്‍‌ത്തനം എന്ന പേരില്‍ ഷൈന്‍ ചെയ്യുക, പ്രത്യേകിച്ച്‌ സ്ത്രീ ജനങ്ങള്‍ കാഴ്ച്ചക്കാരായുള്ളപ്പോള്‍ എന്നിവ പൊക്കന്‍ പിള്ളയുടെ സ്ഥിരം പരിപാടിയാകുന്നു. ബൈജുവേട്ടന്‍റെ അങ്കം കണ്ടിട്ടും മൈന്‍റ്‌ ചെയ്യാതെ , തന്‍റെ അമ്മാവന്‍റെ വീടു ലക്ഷ്യമാക്കി മുന്നേറിക്കൊണ്ടിരുന്ന പൊക്കന്‍ പിള്ള , വീടിന്‍റെ സൈഡില്‍ നിന്ന്‌ കരഞ്ഞു കൊണ്ടിരിക്കുന്ന മോളിച്ചേച്ചിയേയും തൊട്ടടുത്തിരുന്ന്‌ ആശ്വാസ വചനങ്ങള്‍ വര്‍ഷിച്ചു കൊണ്ടിരുന്ന ബൈജുച്ചേട്ടന്‍റെ ഇളയെ സഹോദരിയേയും കണ്ടു തന്‍റെ പ്രവര്‍ത്തന മേഖല തിരിച്ചറിയുകയും സഡന്‍ ബ്രേക്കിട്ട്‌ ലെഫ്റ്റടിച്ച്‌ വീട്ടുമുറ്റത്ത്‌ കയറുകയും ചെയ്തു. രംഗ പ്രവേശനം ചെയ്ത ഉടനെ പൊക്കന്‍ ഡയലോഗും ആരംഭിച്ചു.." എന്താ എന്‍റെ ബൈജുവേട്ടാ ഇങ്ങനെ ..ദേ നാട്ടുകാരൊക്കെ നോക്കിച്ചിരിക്കുന്നു...ഇങ്ങനെ യൊക്കെ കാണിച്ചാല്‍ ആര്‍ക്കാ വിഷമം സ്വന്തം ഭാര്യക്കും ആ പാവം 'കൊച്ചിനും'(ഇളയ സഹോദരി) മറ്റു വീട്ടുകാര്‍ക്കും...എന്തു കോണ്ടാണിങ്ങനെ കുടിക്കുന്നത്‌ .. എന്ത്‌ പ്രശ്നമാണെങ്കിലും ഞാന്‍ പരിഹരിക്കാം..." ഇതു കേട്ട ബൈജു ച്ചേട്ടന്‍ ഇതേതെടാ ഈ പുതിയ അവതാരമെന്ന രീതിയില്‍ തിരിഞ്ഞു നോക്കുകയും പൊക്കനാണെന്നു കണ്ട്‌ മൈന്‍റ്‌ ചെയ്യതെ വേച്ച്‌വേച്ച് വീട്ടിനുള്ളിലേക്ക്‌ കയറാന്‍ തുടങ്ങുകയും ചെയ്തു. തന്‍റെ വാക്കുകള്‍ എവിടെയോ ഏറ്റെന്ന്‌ തെറ്റിദ്ധരിച്ച പൊക്കന്‍ അതിശക്തിയോടെ ആവേശത്തോടെ ഉച്ചത്തില്‍ "പറയൂ എന്താണ്‌ പ്രശ്നം.. എന്നോടു പറയൂ .. ചേട്ടന്‍റെ 'ദാമ്പത്യ'ത്തില്‍ എന്തെങ്കിലും................" 'ഠേ...' എന്ന ശബ്ദവും ' എന്‍റമ്മേ ' എന്നുള്ള കരച്ചിലും മാത്രമേ എല്ലാരും കേട്ടുള്ളു. പിന്നെ നോക്കുമ്പോള്‍ പൊക്കന്‍ വെട്ടിയിട്ട വാഴ പോലെ നിലത്തു കിടപ്പാണ്‌. കല്യാണം കഴിഞിട്ടും ഇത്ര നാളായും കുട്ടികളില്ലാത്ത ബൈജുവേട്ടന്‍റെ 'ദാമ്പത്യ'ത്തെ യാണ്‌ താന്‍ ചോദ്യം ചെയ്തതെന്ന്‌ മനസ്സിലാക്കിയ പൊക്കന്‍ ഇനിയൊരാക്രമണം ഉണ്ടാകുന്നതിനു മുന്‍പ്‌ എസ്കേപ്പാകാന്‍ വേണ്ടി ചാടിയെണീറ്റ്‌ അമ്മാവന്‍റെ വീട്ടിലേക്കുള്ള സന്ദര്‍‌ശനം കട്ട്‌ ചെയ്ത്‌ സ്വന്തം വീട്ടിലേക്കോടി...അന്നു മാത്രം ജീവിതത്തിലാദ്യമായി പൊക്കന്‍ പിള്ള കാരണം ഒരു കുടുംബം മനസ്സമാധാനത്തോടെ ഉറങ്ങി,,കാരണം അന്നത്തെ മൂന്നാം ഘട്ടം അപ്പാടെ സസ്‌പെന്‍റ്‌ ചെയ്ത്‌ ബൈജുവേട്ടന്‍ "പൊക്കന്‍ &***%#%%" യുടെയും പ്രപിതാമഹന്‍‌മാരുടെയും ജീവിത കഥ ചുരുളഴിക്കുന്ന തിരക്കിലായിരുന്നു.

Sep 12, 2008

ഒരോണക്കുറിപ്പ്‌

വീണ്ടും ഒരോണം കൂടി. എപ്പോഴും എനിക്കു തോന്നാറുണ്ട്‌ ഭൂരിപക്ഷം മലയാളികളും ഓണം ആഘോഷിക്കുന്നത്‌ ഓര്‍മ്മകളിലാണെന്ന്‌. പഴേ ആള്‍ക്കാര്‍ പറയും " ഇന്നക്കെ എന്തു ഓണം, അന്നത്തെ ഓണമായിരുന്നു ഓണം, പത്തു ദിവസം നീണ്ടു നില്‍ക്കുന്ന 'ഉത്‌സവം' ..ഓണം പ്രമാണിച്ച്‌ തറവാട്ടിലെത്തുന്ന മക്കളും മരുമക്കളും കൊച്ചുമക്കളും ആടി തിമര്‍ക്കുന്ന ഓണം.. തിരുവോണസദ്യക്കായി വട്ടം കൂട്ടുന്ന തിരക്കുകള്‍ക്കിടയില്‍ നിന്ന്‌ പരസ്പരം കുശലം പറയുന്ന 'അമ്മ'മാരുടെ നന്‍‌മകള്‍ നിറഞ്ഞ ഓണം. തിരുവാതിരകളിക്കായി പോകുവാന്‍ സെറ്റും മുണ്ടും തരപ്പെടുത്തുവാന്‍‍ മുത്തശ്ശിയെ സോപ്പിടുന്ന പെണ്‍കുട്ടികളുടെ ഓണം.. അടുക്കളയില്‍ നിന്ന്‌ വരുന്ന പായസവും ഉപ്പേരിയും അകത്താക്കിക്കൊണ്ട്‌ ലോകകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന 'അച്ചന്‍'‌മാരുടെ ഓണം. നടുമുറ്റത്തിട്ടിരിക്കുന്ന അത്തപ്പൂക്കളത്തിന്‍റെ ഒത്ത നടുക്കിരിക്കുന്ന പൂ എടുക്കാനുള്ള ശ്രമത്തിനിടയില്‍ ചേച്ചിമാരുടെ കയ്യില്‍ നിന്ന്‌ കിട്ടിയ കൊച്ച്‌ 'കിഴുക്കോ'ര്‍ത്ത്‌ വിങ്ങി വിങ്ങി ക്കരയുന്ന കൊച്ചുണ്ണികളുടെ കുസ്രതികള്‍ നിറഞ്ഞ ഓണം.തിരുവോണത്തലേന്ന്‌ ഉപ്പേരിയും പലഹാരങ്ങളും നിറച്ച വാഴയിലച്ചീന്തില്‍ തിരി കത്തിച്ചു, വീടിന്‍റെ നാലു മൂലക്കും വെച്ച്‌ 'ഈച്ചക്കും ഉറുമ്പിനും' അതിനു ശേഷം വരുന്നവ വാഴയിലയില്‍ പൊതിഞ്ഞ്‌ പറമ്പിലേക്കെറിഞ്ഞ്‌ 'കാടനും മാടനും' കൊടുക്കുന്ന മലയാളിയുടെ സഹവര്‍ത്തിത്തന്‍റെ ഓണം..........." ഇവയില്‍ ചിലതൊക്കെ അനുഭവിക്കാനുള്ള യോഗം നമുക്കുണ്ടായെങ്കിലും നമ്മുടെ തൊട്ടു മുന്‍ തലമുറയുടെ ആ ഭാഗ്യം നമുക്ക്‌ ഇല്ലേയെന്നാണ്‌ എന്‍റെ സംശയം. അതാ കാലഘട്ടത്തിന്‍റെ സാമൂഹികാവസ്ഥയുടെ സ്വഭാവിക പ്രതിഭലനമെന്നോക്കെ സമര്‍ത്‌ഥിക്കാമെങ്കിലും ഇന്നത്തെ ജീവിത സാഹചര്യങ്ങളും തൊഴില്‍ സാഹചര്യങ്ങളും നമ്മുടെ സാമൂഹിക ബന്ധങ്ങളിലുണ്ടാക്കിയിട്ടുള്ള ആ വിള്ളലുകള്‍ നമ്മുടെ സംസ്‌കാരത്തിന്‍റെ പ്രതിബിംബങ്ങളായ ഇത്തരം ഉത്സവങ്ങളിലും മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ടെന്നത്‌ പരമാര്‍ത്‌ഥമാണ്‌. എങ്കിലും മലയാളികള്‍ നിലനില്‍ക്കുന്ന കാലത്തോളം മലയാളമുള്ളിടത്തോളം ഓണം നിലനില്‍ക്കുമെന്ന്‌ നമുക്ക്‌ പ്രത്യാശിക്കാം.. കാലത്തിന്‍റെ കുത്തൊഴുക്കില്‍ എന്തൊക്കെ മാറ്റങ്ങളുണ്ടായാലും മനസ്സിന്‍റെ കോണിലെങ്കിലും ഒരു അത്തപ്പൂക്കളം തീര്‍ത്തു കൊണ്ട്‌, ഓര്‍മ്മകളുടെ ഓണസദ്യയുണ്ട്‌ എന്നും മലയാളിയുണ്ടാകും...എന്നും..തീര്‍ച്ച. കാരണം ഓണമില്ലാതെ മലയാളികളില്ല......
എന്‍റെ എല്ലാ മലയാളി സുഹ്രുത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍..

Jul 29, 2008

ഒരു പേരിലെന്തിരിക്കുന്നു???!!!!!!

ഇന്നലെത്തെ ഒരു വാര്‍ത്തയാണ്‌ ഈ പോസ്റ്റിനാധാരം. കോഴിക്കോടെങ്ങാണ്ടുള്ള ഒരു 16 വയസ്സുകാരന്‍ പയ്യന്‍ പോലീസ്‌ പിടിയിലായത്രെ! ഇന്‍ഡ്യ മുഴുക്കെ അങ്ങിങ്ങു പൊട്ടിക്കൊണ്ടിരിക്കെ സമയത്ത്‌ നമ്മുടെ കൊച്ചു കേരളത്തിലും പൊട്ടാന്‍ സാധ്യതയുണ്ടെന്ന്‌ ഏതോ ടീവിക്കാരു റിപ്പോര്‍ട്ടു ചെയ്തിരിന്നതിന്‍ പ്രകാരം കേരളമൊട്ടാകെ അതിജാഗ്രതാ നിര്‍ദ്ദേശം പോലീസ് നല്‍കിയിരുന്നതിനാല്‍ സ്വതവേ ഭയങ്കര ധൈര്യവാന്‍‌മാരായിട്ടുള്ള മലയാളികള്‍, വീട്ടിനു വെളിയിലുള്ള കക്കൂസില്‍ പോലും പോകാതെ , ടീ വി സസൂക്ഷ്മം വാച്ചു ചെയ്ത്‌ ലോകത്തിലുള്ള സകല തീവ്രവാതികളുടെയും തന്തക്കു വിളിച്ചു കൊണ്ടിരുന്ന സമയത്താണ്‌ ഈ പയ്യനു ഒരു രസം തോന്നിയത്‌. ലോകത്തിലെവിടെയെങ്കിലും ഒരു ഹര്‍ത്താലാഹ്വാനമുണ്ടെങ്കില്‍ അതു കേരളത്തില്‍ വന്‍ വിജയമാക്കിത്തീര്‍‌ത്ത്‌ പണ്ടേ നമ്മുടെ‌ ധൈര്യം തെളിയിച്ചിട്ടുള്ളവരാണ്‌ മലയാളികള്‍, അങ്ങനെയുള്ളവര്‍ക്ക്‌ ഒരു ആഘോഷം കൂടിയാകട്ടെ എന്നു കരുതിയാകണം , പയ്യന്‍ , 'തേജസ്സ്‌' എന്നാണവന്‍റെ പേര്‌, തിരുവനന്തപുരത്തുള്ള ഏതോ ഒരു പത്രപ്രവര്‍തകനെ വിളിച്ച്‌ 'അവിടെ പൊട്ടും ഇവിടെ പൊട്ടാന്‍ സാധ്യതയുണ്ട്‌ ' എന്നു പറഞ്ഞതിന്‍‌പ്രകാരം രായ്ക്കു രാമാനം പോലീസ്‌ പിടിയിലായി.ഏതായാലും പയ്യന്‍റെ ഉദ്ദേശശുദ്ധി മനസ്സിലാക്കാന്‍ കഴിവുള്ള പോലീസേമാന്‍‌മാര്‍ തേജസ്സിനെ വെറുതെ വിടുമെന്നു പ്രതീക്ഷിക്കാം. പക്ഷെ ഈ വാര്‍ത്തയൊക്കെ കേട്ട ഞാന്‍ വ്യാകുലപ്പെട്ടത്‌ തേജസ്സിനെ ഓര്‍ത്തല്ല, അവ്ന്‍റെ കുടുംബത്തേയുമോര്‍ത്തല്ല, പിന്നെ ഇതേ തമാശ ചെയ്തത്‌ തേജസ്സിനു പകരം ഒരു റഷീദോ, അന്‍‌വറോ ആയിരുന്നെങ്കില്‍ അവനും അവന്‍റെ കുടുംബവും അനുഭവിക്കേണ്ടിയിരുന്ന പീഢനമോര്‍ത്തായിരുന്നു!!!!!!!!!!!!!!!

Jul 24, 2008

തിരികെക്കൊടുക്കുവാന്‍ ഒന്നുമില്ലെന്‍റെ കയ്യില്‍......

ചാരിയ വാതില്‍ തള്ളിത്തുറന്നു വന്ന കര്‍ക്കിടകക്കാറ്റിന്‌ അവളുടെ മുടിയിലേ കാച്ചിയ എണ്ണയുടെ സുഗന്ധമുണ്ടോ?

കിടക്കയില്‍ വീണു കിടക്കുന്ന തുളസിക്കതിര്‍ അവളുടെ കേശഭാരത്തില്‍ നിന്ന്‌ ഉതിര്‍ന്നു വീണതോ?

ഇരുട്ടില്‍ , വെളിയില്‍ നിന്ന്‌ കേള്‍ക്കുന്ന കാറ്റിന്‍റെ മര്‍മ്മരം അവളുടെ കസവു സാരിയുടെ ഞൊറികള്‍ തമ്മിലുരസ്സുന്നതിന്‍റെ പ്രതിദ്ധ്വനിയോ?

അകലെ ചക്രവാളത്തില്‍ മറഞ്ഞ അസ്തമയ സൂര്യന്‍ അവളുടെ സിന്ദൂരപ്പൊട്ടിന്‍റെ മങ്ങിയ പ്രതിബിംബമായിരുന്നോ?

എന്‍റെ ഹൃദയതാളത്തിന്‍റെ നിലക്കാത്ത സ്പന്ദനങ്ങള്‍ അവളുടെ നാമജപത്തിന്‍റെ കനിവോ?

നിലത്തു ചിതറിക്കിടക്കുന്ന ചുരുട്ടിക്കൂട്ടിയ കടലാസ്സു കഷണങ്ങള്‍ , അവളെക്കുറിച്ചു ഞാനെഴുതിയ അപൂര്‍ണ്ണ കവിതാശകലങ്ങളുടെ സമാഹാര‍മോ?

അറിയില്ല, എങ്കിലുമൊന്നറിയാം അവള്‍ എനിക്കായി ജീവിച്ചു, വിധിയുടെ വിളയാട്ടത്താല്‍ അകന്നു പോകും വരെ,

തിരികെക്കൊടുക്കുവാന്‍ ഒന്നുമില്ലെന്‍റെ കയ്യില്‍ ഇനിയും ചുരിട്ടിയെറിയേണ്ട ചില കടലാസ്സുകഷണങ്ങളല്ലാതെ!!

Jun 25, 2008

പാവം ഇല

ഒരു മരത്തില്‍ നിറയെ ഇലകള്‍ , കുറേ കാലം കഴിയുമ്പോള്‍ അത് പഴുത്തു താഴേക്ക്‌ പോരുന്നു.....
വീണ്ടും പുതിയ ഇലകള്‍ കിളിര്‍ക്കുന്നു.. അവയും കുറേ കാലം നില്ക്കുന്നു ..............................
പിന്നേ അതും പഴുത്തു താഴെക്കുവീനു പറന്നു പോകുന്നു.... വീണ്ടും ഇതു തന്നെ....
ഇങ്ങനെ ആയിരമായിരം തവണ കഴിയുമ്പോള്‍ മരവും മറിഞ്ഞു വീഴുന്നു....വീണ്ടും വീണ മരച്ചുകാട്ടില്‍ നിന്നു പുതിയ മരം വളര്ന്നു വരുന്നു..... അങ്ങനെ അങ്ങനെ ഇലകളും മരങ്ങളും വീണ്ടും അതു നില്ക്കുന്ന പ്രദേശത്തെ സേവിക്കുന്നു ... എന്നാല്‍ ആ മരത്തിനും വഴിമാറി കൊടുക്കേണ്ടി വരുന്നു.... പുതിയ മരങ്ങള്‍ക്ക്‌ വേണ്ടി,,,
ഈ കാലച്ചക്രങ്ങല്‍ക്കിടയിലുള്ള ഏതോ മരത്തിലെ ഏതോ ഇരില ചിന്തിക്കുന്നു... താന്‍ മൂലമാണീ മരം നില നില്‍ക്കുന്നതെന്ന്.......



Jun 3, 2008

ഇരിടവേളക്ക് ശേഷം

വളരേ നാളായി ഞാന്‍ എന്തെങ്കിലും എഴുതിയിട്ട്, കൃത്യമായി പറഞ്ഞാല്‍ ഒരു വര്‍ഷമാകുന്നു, രണ്ടു ദിവസം മുന്‍പാണ്‌ വീണ്ടും പഴയ ബ്ലോഗിലേ പേജുകളിലൂടെയ് ഒന്നു കൂടി കടന്നു പോയത് , അപ്പോള്‍ തോന്നി മൊത്തത്തിലൊന്നു മിനുക്കിപ്പണിയാമെന്നു , പണ്ടു മംഗ്ലിഷില് എഴുതിയത് കുറച്ചൊക്കെ മലയാളത്തിലേക്ക് മാറ്റി ....